2023-06-18 10:44:07
കണ്ണൂർ ജില്ലയിലെ വേങ്ങാട് ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവുകയാണ്. ചാലിയത്ത് അന്ത്യ വിശ്രമം കൊള്ളുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ അനിഷേധ്യ നേതാവായിരുന്ന മർഹൂം കെ പി ഉസ്മാൻ സാഹിബിന്റെ സ്വന്തം നാട്ടിൽ സമസ്തയുടെ എസ്.എൻ.ഇ.സിക്ക് പഠനാരംഭം കുറിക്കാൻ പോവുകയാണ്. ചാലിയത്ത് തന്നെ മറ പെട്ട് കിടക്കുന്ന അഭിവന്ദ്യരായ നൂറുദ്ധീൻ ശൈഖിന്റെയും നാടാണ് വേങ്ങാട്.
വ്യാജ ത്വരീഖത്തുകൾക്കെതിരെ സാക്ഷാൽ ശംസുൽ ഉലമ നേരിട്ട് വന്ന് മൈക്ക് കെട്ടി പ്രസംഗിച്ച നാട് കൂടിയാണ് വേങ്ങാട്. ഈ മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞു കൊണ്ടാകണം സമസ്തയുടെ കണ്ണൂരിലെ സൂര്യശോഭയും സമസ്ത ട്രഷറർ ശൈഖുനാ പി പി ഉമ്മർ മുസ്ലിയാരുടെ വന്ദ്യ പിതാവുമായ ബഹുമാന്യരായ കോയ്യോട് മുഹ്യുദ്ധീൻ കുട്ടി മുസ്ലിയാർ വേങ്ങാട് മൂന്നേക്കറിൽ പരം സ്ഥലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ദീർഘ വീക്ഷണത്തോട് കൂടി സ്വരുക്കൂട്ടി വെച്ചത്. വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് നേതൃത്വം നൽകാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് വേങ്ങാട് ഖാദിരിയ്യ എഡ്യൂക്കേഷണൽ ട്രസ്റ്റ് എന്ന സംഘം രൂപീകരിച്ചു വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ല കമ്മിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള സംഘമായാണ് വേങ്ങാട് ഖാദിരിയ്യ എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിക്കപ്പെട്ടത്. ഖാദിരിയ്യ ട്രസ്റ്റിന്റെ കീഴിൽ മർഹൂം കോയ്യോട് ഉസ്താദിന്റെ പേരിൽ തന്നെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇവിടെ പുതിയ കോളേജ് ഉയരാൻ പോകുന്നത് എന്നത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങൾക്ക് ഈ മണ്ണിന് നൽകാവുന്നതിൽ വെച്ച് ഏറ്റവും മഹത്തായ സ്മാരകമാണ്.
സമസ്തയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള കണ്ണൂർ ജില്ലയിലെ സമസ്ത പ്രവർത്തകരുടെ സ്വപ്നങ്ങൾക്ക് കൂടിയാണ് ഇവിടെ ചിറക് മുളക്കുന്നത്. അവരുടെ സമ്പൂർണ്ണ പിന്തുണ തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയവും.
പ്രസ്തുത സ്ഥലത്ത് നിന്ന് അൽപ്പം മാറി രണ്ട് നിലകളിലായി ഒരു താൽക്കാലിക കെട്ടിടത്തിലാണ് ഈ വർഷം എസ്.എൻ.ഇ.സി തുടക്കം കുറിക്കാൻ പോകുന്നത്. വിപുലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് , കാന്റീൻ , സുരക്ഷിതമായ താമസം, മികച്ച ഭക്ഷണശാല, അത്യാധുനിക നിലവാരമുള്ള ക്ലാസ് മുറികൾ തുടങ്ങിയവ ഉൾപ്പെടുത്തി കൊണ്ട് തന്നെയാണ് ഈ വർഷം ക്ലാസുകൾ ആരംഭിക്കാൻ പോകുന്നത്.
അടുത്ത വർഷം മുതൽ ഇൻശാ അല്ലാഹ്, പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമസ്തയെ സ്നേഹിക്കുന്ന മുഴുവൻ ആളുകളുടെയും പിന്തുണ കോയ്യോട് മുഹ്യുദ്ധീൻ കുട്ടി മുസ്ലിയാർ സ്മാരക വുമൺസ് അക്കാദമിക്ക് ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
165 views07:44